തിരുവനന്തപുരം: ഐ.ടി. രംഗത്തെ കുതിച്ചുചാട്ടത്തിനും വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ആകര്‍ഷണത്തിനും പുറമെ തലസ്ഥാന നഗരത്തിന് മറ്റൊരു ഖ്യാതി കൂടി ചാര്‍ത്തിക്കിട്ടിയിരിക്കുന്നു. സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങളുടെ പേരിലാണ് ഈ വര്‍ഷം തലസ്ഥാന നഗരത്തെക്കുറിച്ചോര്‍ക്കുന്നത്. 2011-ല്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് തലസ്ഥാനനഗരത്തിലാണ്.
ജില്ലയില്‍ കഴിഞ്ഞ സപ്തംബര്‍ വരെയുള്ള കണക്കില്‍ 136 ബലാത്സംഗക്കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരത്തിനുള്ളില്‍ മാത്രം 30 കേസുകളും റൂറല്‍ പരിധിയിലെ സ്റ്റേഷനുകളില്‍ 106 കേസുകളുമാണുള്ളത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ സ്ത്രീ പീഡനക്കേസുകളുടെ എണ്ണം പെരുകുന്നുവെന്നാണ് കണക്ക്. കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ദേശീയ റെക്കോര്‍ഡ് തന്നെ നേടിയിട്ടുള്ള കൊച്ചി പോലും 'മാന്യത' പുലര്‍ത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കൊച്ചിയില്‍ നഗരത്തിലും റൂറലിലുമായി ആകെ 64 ബലാത്സംഗക്കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ലഭിച്ച ഈ കണക്കുകള്‍ തലസ്ഥാനനഗരത്തിലെ സമൂഹത്തിന്റെ നേര്‍ചിത്രം നല്‍കുന്നു.
സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങളുടെ കാര്യത്തിലും തലസ്ഥാനനഗരം തന്നെയാണ് മുന്നില്‍. ജില്ലയിലാകെ 850 ലേറെ കേസുകളാണ് അതിക്രമങ്ങളുടെ പേരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 275 കേസുകള്‍ നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. റൂറലില്‍ 575 ലേറെ കേസുകളും. ഇതില്‍ ദേഹോപദ്രവം, ഭര്‍തൃപീഡനം, തട്ടിക്കൊണ്ട് പോകല്‍ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ നേര്‍ക്കുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും അപകടകരമാംവണ്ണം തലസ്ഥാനനഗരത്തിലേറുന്നുണ്ടെന്നാണ് പോലീസ് ഉന്നതോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മറ്റ് ജില്ലകളില്‍ ബലാത്സംഗക്കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തലസ്ഥാന നഗരത്തില്‍ അപകടകരമാംവണ്ണം സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ പെരുകുകയും ചെയ്യുന്നുണ്ട്. കുറ്റവാളികളുടെയെണ്ണം പെരുകുന്നുണ്ടെങ്കിലും ഇവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്കാണ് നയിക്കുന്നതെന്നാണ് ആശങ്ക. കുറ്റവാളികളുടെ എണ്ണം അപകടകരമായ തോതിലുയരുകയാണെന്നാണ് പോലീസിന്റെയും പക്ഷം.
ബലാത്സംഗക്കേസുകളേറുന്നുണ്ടെങ്കിലും പരാതിക്കാര്‍ പിന്‍വാങ്ങുന്നതും ശ്രദ്ധേയമാണ്. വനിതാ കമ്മീഷന്‍ അദാലത്തുകളിലെത്തുന്ന പല കേസുകളിലും പരാതിക്കാര്‍ തന്നെ പിന്‍വാങ്ങുന്നുണ്ടെന്നാണ് പറയുന്നത്. പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമനടപടിക്രമങ്ങളില്‍ സുരക്ഷ ലഭിക്കാത്തതുകാരണമാണ് ഇവര്‍ പരാതിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്നാണ് വനിതാകമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. തെളിവെടുപ്പ്, വിചാരണ തുടങ്ങിയ നിയമ നടപടിക്രമങ്ങളില്‍ ഗോപ്യത ഇല്ലാത്തതു കാരണം സമൂഹത്തില്‍ ഇരകള്‍ അവഹേളിക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. അതിനാല്‍ പലരും കേസുകളില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പല്ലും നഖവുമില്ലാതെ വനിതാകമ്മീഷന്‍
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടാനുള്ള മുഖ്യ പ്ലാറ്റ്‌ഫോം ആയ വനിതാ കമ്മീഷന് പരിമിതികളേറെയാണ്. പരാതികളില്‍ സത്വരമായി ഇടപെടുന്നതിനും അന്വേഷണത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എസ്.പി. റാങ്കിലുള്ള പോലീസുദ്യോഗസ്ഥന്റെ സേവനം വിട്ടുനല്‍കിയിട്ടുണ്ട്. പക്ഷേ നാളിതുവരെ ഊര്‍ജസ്വലരായ ഉദ്യോഗസ്ഥരെയാരെയും വനിതാകമ്മീഷനിലേയ്ക്ക് വിട്ടുനല്‍കിയിട്ടില്ലെന്നുള്ളത് പരമാര്‍ഥം. മുമ്പ് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് വിട്ടുനല്‍കുമെന്ന് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ എസ്.പി റാങ്ക് വരെയായി താഴ്ന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനെ വിട്ടുനല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനമെങ്കില്‍ വിട്ടുനല്‍കുന്നതാകട്ടെ സെക്രട്ടേറിയറ്റിലെ ഏറ്റവും 'കുപ്രസിദ്ധ'നായ മെല്ലെപ്പോക്കുകാരെയാണ്. ഈ പരിമിതികള്‍ക്കിടയിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ശ്രീദേവിയും ചൂണ്ടിക്കാട്ടുന്നു. പീഡനത്തിനിരയായ സ്ത്രീക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന പരിഗണന ഇതാണ്. പല്ലും നഖവുമില്ലാത്ത വനിതാകമ്മീഷനും സമൂഹമധ്യത്തില്‍ അവഹേളനവും. തലസ്ഥാനം ബലാത്സംഗക്കേസുകളുടെ എണ്ണത്തില്‍ അതിവേഗം മുന്നേറുകയും ചെയ്യുന്നു.
തിരുവനന്തപുരത്ത് ആദ്യമായി വൈദ്യുതീകരിച്ച സ്റ്റേറ്റ് ഗസ്റ്റ്ഹൗസ്. ഇതാണ് ഇന്നത്തെ രാജ്ഭവന്‍
മണ്ണെണ്ണ വിളക്കുകളും ഗ്യാസ് ലൈറ്റുകളും നഗരത്തില്‍ നിന്നും വിട പറഞ്ഞു. വൈദ്യുതിയോ അതില്‍ പ്രവര്‍ത്തിക്കുന്ന വിളക്കുകളോ ഉപകരണങ്ങളോ ഇല്ലാത്ത ഒരു നിമിഷത്തെപ്പറ്റി ഇന്ന് ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ മഹാനഗരത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച മന്ദിരം ഏതാണെന്ന് അറിയാമോ? അത് സ്റ്റേറ്റ് ഗസ്റ്റ്ഹൗസ് ആണ്.ഇന്ന് ഗസ്റ്റ്ഹൗസ് എന്നു പറയുമ്പോള്‍ നഗരവാസികളുടെ മനസ്സിലെത്തുന്നത് തൈയ്ക്കാട്ടുള്ള പഴയ റസിഡന്‍സി മന്ദിരമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് റസിഡന്‍സി മന്ദിരം ഗസ്റ്റ്ഹൗസ് ആയത്. അതിനുമുമ്പുണ്ടായിരുന്ന സ്റ്റേറ്റ് ഗസ്റ്റ്ഹൗസ് ആണ് ഇപ്പോഴത്തെ രാജ്ഭവന്‍.
അനന്തപുരിയില്‍ വിശിഷ്ടാതിഥികള്‍ വന്നാല്‍ താമസിപ്പിക്കാന്‍ പല മന്ദിരങ്ങളും മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ജനറല്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ വന്നാല്‍ താമസിക്കാന്‍ ആധുനിക രീതിയിലുള്ള ഒരു മന്ദിരം വേണമെന്ന് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് തോന്നി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്ന് ചില മന്ത്രിമാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പലതും നിര്‍മിച്ചത്. അതില്‍ പ്രധാനമായിരുന്നു സ്റ്റേറ്റ് ഗസ്റ്റ് ഹൗസ്. കവടിയാറിനും വെള്ളയമ്പലത്തിനും ഇടയ്ക്കുള്ള ഒരു ചെറിയ കുന്നിന്‍മുകളില്‍ വിശാലമായ സ്ഥലമായിരുന്നു ഗസ്റ്റ്ഹൗസ് നിര്‍മാണത്തിന് തിരഞ്ഞെടുത്തത്. ഇതിന്റെ ആദ്യഘട്ടത്തിനുതന്നെ രണ്ടുലക്ഷം രൂപ ചെലവഴിച്ചു. ഇതോടൊപ്പം പണി തുടങ്ങിയ പാങ്ങോട്ടുള്ള പട്ടാള ക്യാമ്പ് കെട്ടിടങ്ങള്‍ക്ക് മൂന്നുലക്ഷവും തിരുവനന്തപുരം ലോകോളേജ് മന്ദിരം (ഇന്ന് ഏജീസ് ഓഫീസ് മന്ദിരത്തിലെ ഓടിട്ട കെട്ടിടം) വഞ്ചിയൂരിലെ എസ്.എം.വി. (ഇന്നത്തെ ജില്ലാ കോടതി) സ്‌കൂള്‍ മന്ദിരത്തിന് മൂന്നുലക്ഷവും വി.ജെ.ടി. ഹാളിന് നാല്പതിനായിരം രൂപയും ചെലവാക്കിയതായി അന്നത്തെ രേഖകളില്‍ കാണുന്നു. ഈ കെട്ടിടങ്ങളില്‍ നിന്നും ഗസ്റ്റ്ഹൗസിനെ വ്യത്യസ്തമാക്കുന്നത് അതിലെ ആധുനിക സംവിധാനങ്ങളും വൈദ്യുതീകരണവുമാണ്. ഈ കെട്ടിടത്തില്‍ ആദ്യമായി അതിഥിയായി എത്തിയത് ബോബിലിയിലെ മഹാരാജാവായിരുന്നു. കൊച്ചിയിലേയും തിരുവിതാംകൂറിലേയും ക്ഷണം അനുസരിച്ച് 1913-ല്‍ ആണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. കുന്നിന്‍ മുകളിലുള്ള ആധുനിക രീതിയിലുള്ള ഈ മന്ദിരം കണ്ട് മഹാരാജാവ് അത്ഭുതപ്പെട്ടു. നഗരത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച കെട്ടിടം ഇതാണെന്നും ഇവിടെ ആദ്യത്തെ അതിഥി താനാണെന്നും മഹാരാജാവ് ഓര്‍മക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ മന്ദിരത്തോടനുബന്ധിച്ച് നാലുകെട്ട് രൂപത്തില്‍ പുതിയ കെട്ടിടവും ഉടന്‍ വരുമെന്നും അദ്ദേഹം പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബോബിലി മഹാരാജാവിന് ശേഷം എത്രയോ ഗവര്‍ണര്‍മാരും ഗവര്‍ണര്‍ ജനറല്‍മാരും മഹാരാജാക്കന്മാരും സൈന്യാധിപന്മാരുമെല്ലാം ഈ മന്ദിരത്തില്‍ അതിഥിയായി എത്തി. ഐക്യകേരള രൂപവത്കരണത്തിനുശേഷം ആദ്യത്തെ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു മുതല്‍ ഈ മന്ദിരം രാജ്ഭവനായി.
വൈദ്യുതി വിളക്കുകള്‍ ഒരുകാലത്ത് ജനങ്ങള്‍ക്ക് അത്ഭുതമായിരുന്നു. നഗരത്തിന്റെ പല ഭാഗത്തും മണ്ണെണ്ണയിലും ഗ്യാസിലും കത്തുന്ന വിളക്കുകള്‍ പഴമക്കാര്‍ മറന്നിട്ടില്ല. നഗരത്തില്‍ ചില സ്ഥലത്തെങ്കിലും ഇത്തരം വിളക്കുകാലുകള്‍ ഇന്നും കാണാന്‍ കഴിയും. 1900-ല്‍ മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനി ചെറിയ തോതില്‍ അവരുടെ ആവശ്യത്തിന് ജലവൈദ്യുത പദ്ധതി ആരംഭിച്ചതാണ് കേരളത്തിലെ വൈദ്യുതോല്പാദനത്തിന്റെ തുടക്കം. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെറിയ തോതിലുള്ള ജനറേറ്റര്‍ ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനം പ്രചാരത്തില്‍ വരാന്‍ തുടങ്ങി. ഓയില്‍ ഉപയോഗിച്ചാണ് ഇത്തരം ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇത് ജനങ്ങള്‍ക്ക് വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്. പരിമിതമായ തോതില്‍ ചില വിളക്കുകള്‍ കത്തിക്കാന്‍ മാത്രമേ ജനറേറ്ററുകള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. പില്‍ക്കാലത്ത് വി.ജെ.ടി. ഹാളില്‍ നടന്നിരുന്ന നാടകങ്ങള്‍ക്ക് ജനറേറ്റര്‍ ഉപയോഗിച്ചുള്ള വിളക്കുകള്‍ ഉപയോഗിച്ചു. കണ്ണന്‍ദേവന്‍ കമ്പനി വൈദ്യുതി ഉല്പാദനം ആരംഭിച്ച് രണ്ടു ദശാബ്ദം കഴിഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ സര്‍ക്കാരും ഇതുപോലൊരു പദ്ധതിയെപ്പറ്റി ആലോചന തുടങ്ങി. 1920-ല്‍ ഇതേപ്പറ്റിയുണ്ടായ ചര്‍ച്ചയില്‍ രണ്ട് നിര്‍ദേശങ്ങള്‍ ഉണ്ടായി. തിരുവനന്തപുരത്തെ അരുവിക്കരയിലെ വെള്ളച്ചാട്ടത്തില്‍ നിന്നോ അതല്ലെങ്കില്‍ ഓയില്‍ ഉപയോഗിച്ചോ വൈദ്യുതി ഉല്പാദിപ്പിക്കുക എന്നതായിരുന്നു അത്. അരുവിക്കര പദ്ധതി പ്രായോഗികമല്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് ഓയില്‍ ഉപയോഗിച്ചുള്ള വൈദ്യുത ഉല്പാദനത്തിന് 1927 സപ്തംബറില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റീജന്റ് മഹാറാണി സേതുലക്ഷ്മിബായി ആയിരുന്നു അന്നത്തെ ഭരണാധികാരി. തമ്പാനൂരിനും കിഴക്കേക്കോട്ടയ്ക്കും ഇടയ്ക്കുള്ള സ്ഥലമാണ് പവര്‍ഹൗസ് സ്ഥാപിക്കാന്‍ നിശ്ചയിച്ചത്. 1928-ല്‍ പണി ആരംഭിച്ചു. ഇതിനുവേണ്ടിയുള്ള എന്‍ജിനുകള്‍ തൂത്തുക്കുടിയില്‍ നിന്നാണ് കൊണ്ടുവന്നത്. 1929-ല്‍ പവര്‍ഹൗസിന്റെ പണി പൂര്‍ത്തിയായി. ശ്രീമൂലം പ്രജാസഭയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് 1929 ഫിബ്രവരിയില്‍ പവര്‍ഹൗസ് ദിവാന്‍ എം. ഇ. വാട്ട്‌സ് ഉദ്ഘാടനം ചെയ്തു. ഇവിടത്തെ യന്ത്രത്തിന്റെ ശബ്ദവും വൈദ്യുത വിളക്കുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുമെല്ലാം നഗരവാസികളില്‍ പലരും അയവിറക്കാറുണ്ട്. 541 തെരുവുവിളക്കുകള്‍ക്കും കൊട്ടാരം ഉള്‍പ്പെടെ ചില മന്ദിരങ്ങള്‍ക്കുമാണ് ആദ്യം വൈദ്യുതി നല്‍കിയിരുന്നത്. കോട്ടയ്ക്കകത്തായിരുന്നു ആദ്യത്തെ സബ്‌സ്റ്റേഷന്‍.
ക്രമേണ വൈദ്യുതി ആവശ്യക്കാരുടെ എണ്ണം കൂടി. സര്‍ക്കാര്‍ പ്രസ്, ആസ്പത്രികള്‍ എന്നിവിടങ്ങളിലേക്ക് വൈദ്യുതി കൂടുതല്‍ വേണമെന്നായി. ഇതേ തുടര്‍ന്നാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചത്. തിരുവിതാംകൂര്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍ കെ. പി. പി. മേനോന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും ദിവാന്‍ സര്‍ സി. പി. യുടെ ഇച്ഛാശക്തിയും ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിന്തുണയും എല്ലാം ഒത്തുകൂടിയപ്പോള്‍ അസാധ്യമെന്ന് പലരും കരുതിയിരുന്ന പള്ളിവാസല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി. 1940 മാര്‍ച്ച് 19ന് രാവിലെ 7.30 മുതല്‍ പള്ളിവാസല്‍ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങള്‍ക്ക് ഒപ്പം അനന്തപുരിയിലുമെത്തി. അന്ന് ജനങ്ങള്‍ക്ക് അത് അത്ഭുതം നിറഞ്ഞ ഉത്സവമായിരുന്നു.
Thiruvananthapuram is also called Trivandrum. It is the capital city Kerala State. The city was the capital of the Travancore state before the independence. One of the other major landmarks in the district is the Government Secretariat.
Profile
Area: 2192 sq km , Population: 3,234,356, Literacy:90.38%
The major lakes are Veli, Kadinamkulam, Anchuthengu(Anjengo), Kaappil, Akathumuri ,Edava-Nadayara, Vellayani
Major Educational Institutions
Kerala university, Trivandrum Medical College, College of Engineering Trivandrum
Tourist Places
Kovalam, Akkulam, Veli lagoon, Shanghumukham beach, Museum and Zoo, Agasthyarkoodam, Ponmudi, Neyyar Dam, Varkala Papanasham beach, Padmanabhapuram (in Kanyakumari district)
Travel
Air: Thiruvananthapuram International Air Port Rail: The main railway station in Trivandrum Central. Click on station name for railway time table. Road: N.H.47 : Parassala to Navaikulam (80km) MC Road: Kesavadaspuram, Vembayam, Venjaramoodu, Kilimanoor, Nilamel