« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Monday 5 December 2011

അനന്തപുരിയിലെ തകര്‍ന്ന റോഡുകള്‍ ചലച്ചിത്രമേളയ്ക്ക് അപമാനമാകും



തിരു: രാജ്യാന്തരചലച്ചിത്രമേളയ്ക്ക് എത്തുന്ന സിനിമാപ്രേമികളെ കാത്തിരിക്കുന്നത് നഗരത്തിലെ വെട്ടിപ്പൊളിച്ച റോഡുകള്‍ . ചലച്ചിത്രമേള ആരംഭിക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴും മിക്കറോഡുകളും തകര്‍ന്നുകിടപ്പാണ്. സിനിമ ആസ്വദിക്കാനെത്തുന്ന വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് നഗരത്തിലെ യാത്ര നരകതുല്യമാകും. റോഡുകള്‍ വെട്ടിപ്പൊളിച്ചത് ഞായറാഴ്ച ഗതാഗതയോഗ്യമാക്കുമെന്ന മന്ത്രിയുടെ ഉറപ്പും പാഴ്വാക്കായി. ചലച്ചിത്രമേളയുടെ പ്രധാനവേദിയായ കൈരളിശ്രീ തിയറ്ററിനുമുന്നിലെ റോഡിന്റെ അവസ്ഥ കണ്ടാല്‍ സാംസ്കാരികകേരളം തലകുനിക്കും. തമ്പാനൂര്‍  അരിസ്റ്റോ മോഡല്‍സ്കൂള്‍ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഓടകള്‍ തകര്‍ന്ന് ഹോട്ടല്‍മാലിന്യം തെരുവില്‍ ഒഴുകുന്നതിനാല്‍ ദുര്‍ഗന്ധപൂരിതമാണ് ഇവിടം. തമ്പാനൂര്‍ ആര്‍എംഎസ് ഓഫീസിന് മുന്‍വശത്തും സ്ഥിതി മറിച്ചല്ല. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്ന റോഡിന്റെ പണി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ് അധികൃതര്‍ . ഓട നിര്‍മിക്കുന്നതിനും റോഡ് വീതികൂട്ടുന്നതിനും മറ്റുമായി പൊളിച്ചിട്ടിരിക്കുന്ന റോഡ് ടാര്‍ചെയ്യാതെ തുറന്നിട്ടിരിക്കയാണ്. തകര്‍ന്ന റോഡില്‍ മണ്ണും വൈറ്റ്മിക്സും ഇടുകയാണ് പലയിടങ്ങളിലും. ടാര്‍ ചെയ്യാത്തതിനാല്‍ ഇത് എത്രദിവസം നിലനില്‍ക്കുമെന്ന് ഉറപ്പില്ല. ചെറിയ മഴയില്‍ത്തന്നെ റോഡ് കുളമാകും. ഓടകള്‍ നിര്‍മിക്കാത്തതിനാല്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതും അഴുക്ക്വെള്ളം ഒഴുകുന്നതും പരിഹരിക്കാനായിട്ടില്ല. ഡ്രെയ്നേജ് സംവിധാനം പൂര്‍ണമല്ലാത്തതിനാല്‍ മലിനജലം റോഡിലൂടെ ഒഴുകുന്നത് സ്ഥിരം കാഴ്ചയാണ്. കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകാനുള്ള സൗകര്യമില്ല. റോഡില്‍ കുഴിയെടുത്തപ്പോഴുള്ള മണ്ണ് റോഡിന്റെ അരികില്‍ കൂട്ടിയിട്ടിരിക്കുന്നു. കൂടാതെ പണി പൂര്‍ത്തിയാകാത്തതിനാല്‍ മെറ്റലുകളും കൂനയായി റോഡിന്റെ ഇരുവശങ്ങളിലും കിടക്കുകയാണ്. ഇത് അപകടങ്ങള്‍ക്ക് കാരണമാക്കുന്നു. ലോക ചലച്ചിത്രമേളയില്‍ ഇടംനേടിയ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് അടിസ്ഥാനസൗകര്യംപോലും ഒരുക്കാത്ത സര്‍ക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഇത്. കൈരളി ശ്രീ തിയറ്ററാണ് ചലച്ചിത്രമേളയുടെ കേന്ദ്രം. ഇവിടെനിന്ന് മറ്റു തിയറ്ററുകളിലേക്ക് പോകാന്‍ കാണികള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡാണ് തമ്പാനൂര്‍ മോഡല്‍സ്കൂള്‍ റോഡ്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ പോകാന്‍ ഓട്ടോ വിളിച്ചാലും വരില്ല. തകര്‍ന്ന റോഡുകള്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും എത്തുന്ന നിരവധി കാണികളുടെ ആവേശം കെടുത്തുമെന്ന് തെല്ലും സംശയമില്ലാതെ തമ്പാനൂര്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ പറയുന്നു. ചലച്ചിത്രമേള തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കുമ്പോഴും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രവര്‍ത്തനമാണ് അധികൃതര്‍ നടത്തുന്നത്. സ്വീവേജ് ലൈനിന്റെ പണി തല്‍ക്കാലം നിര്‍ത്തിവച്ച് മണ്ണിട്ടുമൂടാനും റോഡ്വീതികൂട്ടാനുമായി പൊട്ടിപ്പൊളിഞ്ഞ സ്ഥലത്ത് വൈറ്റ്മിക്സ് ഇടുക മാത്രമാണ് ചെയ്യുന്നത്. ഇവിടങ്ങളില്‍ ഉയരുന്ന പൊടിയില്‍ യാത്രക്കാര്‍ വലയുകയാണ്. കഴിഞ്ഞ ചലച്ചിത്രമേളയ്ക്കുമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ റോഡ് ടാര്‍ചെയ്ത് സൗകര്യമൊരുക്കിയിരുന്നു.

0 comments:

Post a Comment