« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Sunday 4 December 2011

'മാനസമൈന'യും 'കൊലവെറി'യും


സിനിമയിലെ ഭഗ്നപ്രണയഗാനങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളെ തകിടം മറിക്കുന്നതാണ് ധനുഷിന്റെ 'വൈ ദിസ് കൊലവെറി'പ്പാട്ട്.മാറുന്ന കാലത്തിന്റെയും മാറുന്ന മനോഭാവത്തിന്റെയും പ്രാതിനിധ്യമുള്ളതാണ് ഈ പാട്ട്.ഇതിന്റെ സ്വീകാര്യതകണ്ട്, ചലച്ചിത്രഗാനങ്ങളില്‍ മെലഡിയുടെ കാലം കഴിഞ്ഞുവെന്നു വിധിക്കുന്നത് വിഡ്ഢിത്തമായിരിക്കും 

ഭഗ്നപ്രണയങ്ങളുടെ ശാശ്വതസ്മാരകങ്ങള്‍ കടപുഴകുകയാണോ എന്നൊരാശങ്ക ഇപ്പോഴത്തെ 'കൊലവെറി' തരംഗത്തിനിടയില്‍ വേറിട്ടുകേള്‍ക്കുന്നുണ്ട്.ധനുഷ് നായകനാവുന്ന '3' എന്ന തമിഴ്ചിത്രത്തിനുവേണ്ടി അദ്ദേഹം തന്നെ രചിച്ച്, ആലപിച്ച ''വൈ ദിസ് കൊലവെറി ഡീ'' എന്ന ഗാനം ലോകം കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ പഴയ 'പ്ലാറ്റോണിക് ലൗ'വിന്റെ വക്താക്കള്‍ അത്ര സംതൃപ്തരല്ല.അക്കൂട്ടരുടെ അതൃപ്തി പലമട്ടില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്.''ഇതൊരു പാട്ടാണോ?'' എന്ന പുച്ഛരസംനിറഞ്ഞുകവിയുന്നൊരു ചോദ്യമാണ് എതിര്‍പ്രതികരണങ്ങളുടെ പൊതുസ്വഭാവം.പ്രണയഭംഗം വന്ന നായകന്റെ പാട്ടാണെന്ന മട്ടിലാണല്ലോ 'കൊലവെറി' കാര്യമായി പ്രചരിച്ചത്.പാട്ടിന്റെ നിലവാരത്തെപ്പറ്റി വലിയ അവകാശവാദങ്ങളൊന്നും ധനുഷ് ഉയര്‍ത്തിയിട്ടില്ല.'ബാത്ത് റൂം സോങ്' എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.അതുകൊണ്ടുതന്നെയാകണം അത് ഇത്രവലിയ തരംഗമായിത്തീര്‍ന്നതും. ശുദ്ധസംഗീതത്തിന്റെ ഹൃദയംകീറിക്കളയുന്നൊരേര്‍പ്പാടാണ് ധനുഷും സംവിധായികയായ ഭാര്യ ഐശ്വര്യയും അവരുടെ ബന്ധുകൂടിയായ സംഗീതസംവിധായകന്‍ അനിരുദ്ധുംകൂടി ഒപ്പിച്ചതെന്ന് കോപിക്കുന്നവര്‍ക്ക് ന്യായങ്ങള്‍ ഏറെയുണ്ട്.'കൊലവെറി' വന്നതോടെ നമ്മുടെ പഴയ പാവം 'മാനസമൈന'യൊക്കെ പറന്നൊളിക്കേണ്ടിവരികയില്ലേ എന്ന സങ്കടവും ഇതോടൊപ്പമുയരുന്നുണ്ട്.

'കൊലവെറിപ്പാട്ട്' പ്രണയഭംഗത്തിനെ കോമഡിയാക്കിത്തീര്‍ക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.ഭഗ്നപ്രണയങ്ങളെ അത്യുദാത്തമായി ആഘോഷിച്ചുപോന്നൊരു നാട്ടില്‍, അതിനെ കീഴ്‌മേല്‍മറിച്ചൊരു സംഗതി ഇത്രമേല്‍ സ്വീകരിക്കപ്പെട്ടതെങ്ങിനെ? സിനിമയിലെ മനോഹരവരികളേറെയും പ്രണയവുമായി ബന്ധപ്പെട്ടാണല്ലോ രചിക്കപ്പെട്ടിരിക്കുന്നത്.മലയാളികളുടെ സ്വന്തം 'മാനസമൈന'യുടെ കാര്യംതന്നെയെടുക്കുക.പ്രണയം പാളിയാല്‍ പാടേണ്ട പാട്ട് അതാണെന്ന കാര്യത്തില്‍ മലയാളികള്‍ക്ക് സംശയമേതുമുണ്ടായിരുന്നില്ല ഈയടുത്തകാലം വരെ.പക്ഷേ,വേഷവിധാനവും രൂപവും പരീക്കുട്ടിയുടേതുതന്നെയാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല.അത് ദേവദാസ്മട്ടിലാവുന്നതിലായിരുന്നു കമ്പം.

തടവാന്‍ താടി, കണ്ണില്‍ കടും ശോകം,ഉള്ളിലെ സങ്കടക്കടലിനു ബദലായി കൈയില്‍ ലഹരിതുളുമ്പും കുപ്പി-ഇമ്മട്ടിലൊക്കെയാണ് വിഷാദകാമുകന്മാര്‍ സിനിമകളില്‍ സ്വസ്ഥമായി കഴിഞ്ഞുകൂടിയിരുന്നത്.മലയാളത്തില്‍ മാത്രമല്ല, മറ്റെല്ലാ ഭാഷകളിലും ഇങ്ങനെ അതിവൈകാരികതയുടെ ഉത്തുംഗശൃംഗങ്ങളിലായിരുന്നു അക്കൂട്ടര്‍ പാര്‍പ്പുറപ്പിച്ചിരുന്നത്.ഈ സങ്കടമൊക്കെ സിനിമയില്‍ കണ്ട് കണ്ണീരൊഴുക്കുന്നവര്‍ പോലും നിത്യജീവിതത്തില്‍ ഇമ്മാതിരി സീനിനുമുമ്പില്‍പ്പെട്ടാല്‍ ചിരിച്ചുകുഴഞ്ഞുപോകാറാണ് പതിവ്.കണ്ടുനില്‍ക്കുന്നവര്‍ക്ക് തമാശയാകുന്നൊരു സംഗതി മാത്രമാണ് ഭഗ്നപ്രണയം എന്നര്‍ഥം.അതിനെ വൈകാരികമലവെള്ളപ്പാച്ചിലില്‍ കുളിപ്പിച്ചെടുത്ത്, പശ്ചാത്തലസംഗീതവും ഫ്ലാഷ്ബാക്ക്ദൃശ്യങ്ങളും സഹിതം വെള്ളിത്തിരയില്‍ കാട്ടിത്തരുമ്പോള്‍ പാവം കാണികള്‍ അതില്‍പെട്ടുപോകുന്നുവെന്നേയുള്ളൂ.പ്രണയനിരാസത്തിന്റെ കയ്പ് അനുഭവിക്കാത്തവര്‍ അപൂര്‍വമായിരിക്കുമെന്നതിനാല്‍, സ്‌ക്രീനിലെ താരത്തിന്റെ അവസ്ഥ തന്റേതുതന്നെയെന്ന ഐക്യപ്പെടലില്‍ ഈ സങ്കടം കുറേക്കൂടി യഥാര്‍ഥമെന്നു തോന്നുന്നത് സ്വാഭാവികം.എങ്കിലും, ഇത്തരം പ്രണയാതിശയങ്ങളും സങ്കടക്കടലുകളുമൊന്നും ഇക്കാലത്തെ ചലച്ചിത്രങ്ങളില്‍ അത്രയേറെ കാണാനാവില്ല.പ്രണയഭംഗത്തിന് അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പ്രാധാന്യമില്ലെന്ന നിലപാടെടുക്കുന്ന സിനിമകള്‍ പലതും വന്നുകഴിഞ്ഞു.ഭഗ്നപ്രണയത്തിന് അഭൗമപരിവേഷം നല്‍കിയാല്‍ ഇക്കാലത്ത് ചിരിയാണുണ്ടാവുകയെന്നും പല സിനിമകളും തെളിയിച്ചു.എങ്കിലും, തകര്‍ന്നപ്രണയത്തെ ആഘോഷമാക്കുന്ന പാട്ടിന് ഇത്രമേല്‍ സ്വീകാര്യത കിട്ടുന്നത് പുതിയൊരു കാര്യമാണ്.
 
പ്രണയഭംഗത്തിനിരയായ നായകന്‍ ഒരു കോമഡിപ്പീസാണെന്ന കാഴ്ചക്കാരുടെ വീക്ഷണകോണില്‍നിന്നാണ് ഈ പാട്ടിന്റെ വരവ്.വിശുദ്ധപ്രണയത്തിന്റെ വക്താക്കള്‍ക്ക് കോപം തോന്നിയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ!

മെലഡിയുടെ ശത്രുവെന്ന മട്ടില്‍ 'കൊലവെറി'പ്പാട്ടിനെ ചിത്രീകരിക്കുന്ന വാദങ്ങള്‍ ഇന്‍ര്‍നെറ്റ്ചര്‍ച്ചകളില്‍ പലരും ഉന്നയിക്കുന്നുണ്ട്.വാസ്തവത്തില്‍, അത്രയ്‌ക്കൊക്കെ അപകടമുണ്ടോ?'സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍' എന്നോ 'മംഗളം നേരുന്നു ഞാന്‍' എന്നോ 'സുമംഗലീ നീ ഓര്‍മിക്കുമോ' എന്നോ ഒക്കെ മെലഡിയില്‍ മുങ്ങിപ്പൊങ്ങിയിരുന്നൊരു പുഷ്‌കലകാലത്തെക്കുറിച്ചോര്‍ത്ത് നേടുവീര്‍പ്പിടാനേ കഴിയൂ എന്ന സ്ഥിതിയാണോ 'കൊലവെറി'യുടെ സ്വീകാര്യത കാരണം ഉണ്ടായിരിക്കുന്നത്? 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്നൊന്നു മൂളിപ്പോയാല്‍ പരിഹാസം നിറഞ്ഞ നോട്ടങ്ങള്‍ നീളുമെന്നു പേടിക്കേണ്ടി വരുമോ?ശത്രുതാമട്ടില്‍ സമീപിക്കാനുള്ള കുഴപ്പമൊന്നും 'കൊലവെറി'പ്പാട്ടിനില്ല.

0 comments:

Post a Comment